മനസ്സിന്റെ അടുക്കളയിൽ
അരി വയ്ക്കുവാൻ തീയില്ല.
കടലാസ്സിലെഴുതാത്തൊരായിരം
പ്രേമലേഖനങ്ങളെടുത്തു കത്തിച്ചു.
അടുപ്പിൻ ചോട്ടിൽ ബാക്കിയായ
ചാരത്തിലെന്റെ പേരെഴുതി.
അർത്ഥങ്ങളസ്തമിച്ചോരെൻ മുഖം നേർക്ക്
ചാരമണിഞ്ഞ നാമം പുച്ഛമാരി ചൊരിഞ്ഞു.
ആത്മാഹൂതിയുടെ ശേഷിപ്പുകളാം ഭസ്മ-
ധൂളികകളൊരുപിടി കൈയ്യിലെടുത്തരിക്കലത്തിട്ടു.
ഇന്നത്തെയത്താഴത്തിനെന്താ സ്വാദ്!
ആയിരം സ്വപ്നങ്ങളുടെ മധുരം,
അതിലധികം ചുംബനങ്ങളുടെ ചൂട്,
കണ്ണുനീരിന്റെയുപ്പ്, മരണത്തിന്റെ എരിവ്.
സ്വന്തം ചിതയിലെ ശവമത്രയും തിന്നു.
കഴുകനാണ് ഞാൻ,
എങ്കിലും വിശപ്പടക്കേണ്ടെ?!
Write a comment ...